Monday 11 July 2016

STANDARD 4 EVS സ്വാതന്ത്ര്യത്തിലേയ്ക്ക്


PENCIL-EVS -STD 4


 
 ഭാരതം 100 വർഷങ്ങൾക്ക് മുൻപ്

 
 സ്വാതന്ത്ര്യത്തിനു മുൻപ്



മോഹൻദാസ് കരംചന്ദ് ഗാന്ധി

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി  അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി

ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു, എന്നാൽ ഈ പദവി ഔദ്യോഗികമല്ല. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്

ഇന്ത്യയിൽ

ഇൻഡ്യയിലേക്ക് മടങ്ങിയ ഗാന്ധി 1915 ജനുവരി 9 ന് മുംബൈ തുറമുഖത്ത് കപ്പലിറങ്ങി. കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യാർത്ഥികളെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത്  

  • അഹമ്മദാബാദിലെ കൊച്ച്റാബിൽ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. 

  • സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. 

  • 1917 ഏപ്രിൽ 16-ന് ചമ്പാരൻ ജിലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട്  

  • 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കർഷക സമരം,  

  • അഹമ്മദാബാദിലെ തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി. 

  • 1917 ജൂണിൽ സത്യാഗ്രഹാശ്രമം സബർമതി യിലേക്ക് മാറ്റി. പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്ത് നെഹറുവായിരുന്നു ഗാന്ധിജിയെ ​​​ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചത്.


ചമ്പാരൺ സമരം

മഹാത്മാഗാന്ധി ഇന്ത്യയിൽ നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൺ നീലം കർഷക സമരം. ദക്ഷിണാഫ്രിക്കയിൽ പ്രായോഗികത തെളിയിച്ച തന്റെ നൂതനസമരമുറകൾ ഗാന്ധി ഇന്ത്യൻ മണ്ണിൽ ആദ്യമായി പയറ്റിനോക്കിയത് ചമ്പാരണിലായിരുന്നു. രാമായണ നായിക സീതാദേവിയുടെ ജന്മഭൂമിയായി പറയപ്പെടുന്നതാണ് ബീഹാറിലെ ചമ്പാരൺ. മാമ്പഴത്തോപ്പുകൾക്ക് പേരുകേട്ട ഈ നഗരം 1917 വരെ വിശാലമായ നീലം (Indigofera tinctoria) കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു. ചമ്പാരണിലെ കർഷകർ, കൃഷി ചെയ്യുന്ന ഭൂമിയുടെ ഇരുപതിൽ മൂന്നു ഭാഗം ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്തു വിളവെടുത്തുകൊടുക്കാൻ നിയമബദ്ധരായിരുന്നു. കൃഷിയുല്പാദനം അതിനിസ്സാരവിലക്കു അവരിൽ നിന്നു വാങ്ങുകയായിരുന്നു പതിവ്. ഉണ്ണാൻ അരിയില്ലാത്തപ്പോഴും ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാർക്കും ബ്രിട്ടീഷ് സർക്കാരിനും വേണ്ടി നീലം കൃഷി ചെയ്യാൻ മാറ്റിവെക്കണമെന്ന ഈ നിയമം തീൻ കഥിയാ വ്യവസ്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചമ്പാരനിലെ സമരം നീതിരഹിതമായ ഈ വ്യവസ്ഥക്കെതിരായിരുന്നു.

 

ജാലിയൻവാലാബാഗ് കൂട്ടക്കൊല


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്.
13 ഏപ്രിൽ 1919 ന് ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ഏതാണ്ട് പത്തുമിനിട്ടോളം ഈ വെടിവെപ്പു തുടർന്നു. വെടിക്കോപ്പ് തീരുന്നതുവരെ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു. തിരയുടെ ഒഴിഞ്ഞ പൊതികളുടെ കണക്കെടുത്താണ് ഇങ്ങനെയൊരു കണക്കെടുപ്പു നടത്തിയത്.  ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരണമടഞ്ഞു, ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു.
ഡയർ ഉദ്യോഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിച്ചിരുന്ന ബ്രിട്ടനിലെ ആളുകൾക്കു മുമ്പിൽ ഡയർ ഒരു നായകനായി മാറി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിക്കപ്പെട്ട ചില സംഭവങ്ങളിലൊന്നായി ജാലിയൻവാലാബാഗ് കൂട്ടക്കൊല കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻവാലാബാഗിൽ നടന്നതെന്ന് ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ തന്റെ ഇന്ത്യാ സന്ദർശനത്തിനിടെ അഭിപ്രായപ്പെട്ടു

നിസ്സഹകരണ പ്രസ്ഥാനം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920 ൽ തുടങ്ങി 1922 വരെ നീണ്ടു നിന്ന ഈ പ്രസ്ഥാനം നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ മഹാത്മാ ഗാന്ധിയാണ്. അഹിംസ മാർഗ്ഗത്തിൽ ബ്രിട്ടീഷ് നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സമരക്കാർ ബ്രിട്ടീഷ് ഉല്പന്നങ്ങൾ ഉപേക്ഷിച്ചു, സ്വദേശി കൈത്തറി വസ്ത്രങ്ങളും, ഉല്പന്നങ്ങളും ഉപയോഗിച്ചു, മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും സംഘടിപ്പിച്ചു.


ഇന്ത്യൻ പരമ്പരാഗത ഉൽപ്പനങ്ങളെ നശിപ്പിച്ച്, പകരം ബ്രിട്ടീഷ് നിർമ്മിത ഉൽപന്നങ്ങൾ വാങ്ങാൻ ഇന്ത്യക്കാരെ നിർബന്ധിക്കുന്നതിനെതിരേ കൂടിയായിരുന്നു ഈ സമരം. കൊളോണിയൽ സാമ്പത്തിക, അധികാര ഘടനയെതന്നെ വെല്ലുവിളിക്കുകയായിരുന്നു നിസ്സഹകരണപ്രസ്ഥാനം കൊണ്ട് ഗാന്ധിജി ഉദ്ദേശിച്ചിരുന്നത്. അതുവരെ ഇന്ത്യൻ സമരങ്ങളെ നിസ്സാരമായി അവഗണിച്ചിരുന്ന ബ്രിട്ടീഷ് നേതൃത്വത്തിന് നിസ്സഹകരണപ്രസ്ഥാനത്തെ കണ്ടില്ല എന്നു നടിക്കാനാവുമായിരുന്നില്ല.

ബ്രിട്ടീഷുകാരെക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുവാനായി സമാനരീതിയിലുള്ള സമരമുറകൾ ഗാന്ധിജി, ദക്ഷിണാഫ്രിക്കയിലും, ഇന്ത്യയിൽ തന്നെയും നടത്തിയിട്ടുണ്ട്. 1917-18 ൽ ദക്ഷിണാഫ്രിക്കയിലും, ബീഹാറിലെ ചമ്പാരനിലുമാണ് ഗാന്ധിജി ഇത്തരം പ്രതിഷേധപരിപാടികൾ നടത്തിയത്. രാജേന്ദ്ര പ്രസാദ്, ജവഹർലാൽ നെഹ്രു എന്നീ പുതു തലമുറ നേതാക്കൾക്കൊപ്പം ഗാന്ധിജിയുടെ അടുത്ത അനുയായിയായിരുന്ന സർദ്ദാർ വല്ലഭായ് പട്ടേലാണ് നിസ്സഹകരണപ്രക്ഷോഭം മുന്നിൽ നിന്നു നയിച്ചത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കളോടാണ് ഗാന്ധിജി ആദ്യം നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞത്, എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ടതോടെ, ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേയുള്ള സമരം ജയിക്കാൻ ഏക മാർഗ്ഗം നിസ്സഹകരണ സമരമാണെന്നു മനസ്സിലാക്കിയ കോൺഗ്രസ്സ് ഈ സമരം ഏറ്റെടുക്കുകയായിരുന്നു.
ചൗരിചൗരാ സംഭവത്തെത്തുടർന്ന് നിരാശനായ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. അഞ്ചു ദിവസത്തെ നിരാഹാരത്തെത്തുടർന്ന് ഏതാണ്ട് വിജയത്തിന്റെ അരികിലായിരുന്ന നിസ്സഹകരണ സമരം പിൻവലിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
 
 കാലാപാനി സിനിമയിൽ നിന്ന്

ചൗരി ചൗരാ സംഭവം

നിസ്സഹകരണസമരം വിജയത്തിലേക്കടുക്കുന്ന സമയത്തായിരുന്നു ചൗരി ചൗരാ സംഭവം നടക്കുന്നത്. 1922 ഫെബ്രുവരി 22-ന് ഉത്തർ‌പ്രദേശിലെ ചൗരി ചൗരായിൽ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ് ചൗരി ചൗരാ സംഭവം. ഈ സംഭവത്തിൽ മൂന്ന് സിവിലിയന്മാരും 22 പോലീസുകാരും കൊല്ലപ്പെട്ടു.

താൻ നേതൃത്വം കൊടുക്കുന്ന സമരം അഹിംസ എന്ന അതിന്റെ ലക്ഷ്യത്തിൽ നിന്നും അകന്നു പോയി എന്നു മനസ്സിലാക്കിയ ഗാന്ധിജി ഏറെ നിരാശനായി. അക്രമം നിറുത്തിവെക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു. കുറച്ചു ദിവസത്തെ നിരാഹാരത്തിനുശേഷം നിസ്സഹകരണസമരം പിൻവലിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. അങ്ങനെ വിജയത്തോടടുത്തു നിന്ന നിസ്സഹകരണപ്രസ്ഥാന പ്രവർത്തനങ്ങൾ 1922 ഫെബ്രുവരി 12-ഓടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയതലത്തിൽ നിർത്തിവെച്ചു

ഉപ്പുസത്യാഗ്രഹം

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന്‌ ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1945 മാർച്ച് 16-ന്‌ ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.  മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.


 

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് [1940] ഏപ്രിൽ 6-ന്‌ നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.

ഉപ്പു സത്യാഗ്രഹസമരം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഗാന്ധിയെ ബ്രിട്ടൻ അറസ്റ്റ് ചെയ്തു. എന്നാൽ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളു. ഉപ്പു സത്യാഗ്രഹസമരം ഏതാണ്ട് ഒരു വർഷക്കാലം നീണ്ടു നിന്നു. രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടി പ്രകാരം ഗാന്ധിയെ ജയിലിൽ നിന്നും വിട്ടയക്കുന്നതു വരെ ഉപ്പു സത്യാഗ്രഹ സമരം തുടർന്നു. ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഏതാണ്ട് 80,000 ഓളം ആളുകൾ ജയിലിലായി എന്നു കണക്കാക്കപ്പെടുന്നു.
ബ്രിട്ടനെതിരേയുള്ളഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ പ്രധാന ആയുധമായിരുന്നു സത്യാഗ്രഹം. ഉപ്പിനും നികുതി ചുമത്തിയപ്പോൾ, ഗാന്ധിജിയാണ് ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരമാർഗ്ഗം കണ്ടെത്തുന്നത്. 1930 കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമരത്തിന്റെ രീതിയെ ഉടച്ചുവാർക്കാൻ ഗാന്ധിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് ഗാന്ധി 1882 ലെ ബ്രിട്ടീഷ് സാൾട്ട് ആക്ടിനെ മുഖ്യ ലക്ഷ്യമാക്കി ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരം അവതരിപ്പിക്കുന്നത്

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി,  പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.
ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താ‍വിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർ‌വ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു  സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി‍ കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു.

 സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.

കേരളത്തിൽ

നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു. അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു. 1924 മാർച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ നവംബർ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി. 

തുടർന്ന് 1925 മാർച്ച് 8-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി. അദ്ദേഹം എറണാകുളം വഴി മാർച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാൾ, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. ചാലക്കുടി, കൊച്ചി, വർക്കല എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പൻ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.
ഗാന്ധിജിയുടെ കൈപ്പട,
.
ഗാന്ധിജി മൂന്നാമതും കേരളത്തിലെത്തുന്നത് തിരുവാർപ്പ് ക്ഷേത്ര നിരത്തുകളിൽ അയിത്തജാതിക്കാരെ വഴിനടക്കാൻ അനുവദിക്കുന്നതിനായി തിരുവിതാംകൂർ രാജാവിനേയും റാണിയേയും കണ്ട് ചർച്ച നടത്താനാണ്.1927 ഒക്ടോബർ 9 നു അവരുമായി സംസാരിച്ചശേഷം അദ്ദേഹം പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചർച്ച നടത്തി. കോഴിക്കോട് സമ്മേളനത്തിൽ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നൽകി. പാലക്കാട്ടും കോഴിക്കോട്ടും അദ്ദേഹം പ്രസംഗിച്ചു.
ഗാന്ധിജി നാലാമത് കേരളത്തിലെത്തുന്നത് 1934 - ൽ ജനുവരി 10 മുതൽ - 22വരെ ആണ്.. ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ആയിരുന്നു അദ്ദേഹം കേരളത്തിൽ എത്തിയത്‌. ഈ സന്ദർശനത്തിനിടയിൽ ആണ് "കൌമുദി" എന്ന പെൺകുട്ടി വടകരയിൽ വച്ച് തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് സംഭാവന നൽകിയത്‌.
ഗാന്ധിജി അഞ്ചാമതായി (അവസാനമായി) കേരളം സന്ദർശിക്കുന്നത് 1937 - ൽ ജനുവരി 12 മുതൽ - 21വരെ ആണ്.. ഇത് ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലത്തിലായിരുന്നു..

വരിക വരിക സഹജരെ സഹന സമര സമയമായ്‌.... 



 
 വന്ദേമാതരം

1 comment:

  1. ദണ്ഡി മാർച്ച് നടന്നത് 1930 മാർച്ച് 12 നാണ് ഇതിൽ പറഞ്ഞിരിക്കുന്ന വർഷം 1945 മാർച്ച് 16-ആണ്.

    ReplyDelete