Saturday 15 September 2018

STANDARD 4 EVS പക്ഷികളുടെ കൌതുക ലോകം

യൂണിറ്റ്  - 4
 
കേരളത്തിലെ പക്ഷികള്‍
തയാറാക്കി അയച്ചു തന്നത് 
P VASUDEVAN , LEARNING TEACHERS MALAPPURAM
  • കേരളത്തിലെ പക്ഷികള്‍ Download list
  •  പക്ഷികൾ ക്വിസ്  (തയാറാക്കി അയച്ചു തന്നത്: ശ്രീ.മാനസ് .ആർ.എം, കടമ്പൂർ സൌത്ത് എൽ.പി.സ്കൂൾ, കണ്ണൂർ സൌത്ത് സബ്ജില്ല)

പക്ഷികളുടെ കൗതുകലോകം: MANOJ PULIMATH

കൂടൊരുക്കുന്നവർ 

 

 

പക്ഷിനിരീക്ഷണക്കുറിപ്പുകള്‍
സി.റഹിം

നൂറനാട്ടെ കുടുംബവീട്. മഴതോര്‍ന്ന് തെളിച്ചമുള്ള പ്രഭാതം. മക്കളായ അമലിനെയും അഖിലയേയും പള്ളിക്കൂടത്തില്‍ അയക്കാന്‍ ഒരുക്കുന്നതിനിടയിലാണ് ഇടമിറ്റത്ത് നിന്ന് പക്ഷികളുടെ ശബ്ദം കേട്ടത്. ശബ്ദംകേട്ടപ്പോഴെ പൂത്താംങ്കീരികളോ കരിയിലകിളികളോ ആവാമെന്ന് ഞാനുറപ്പിച്ചു. സഹോദരിയുടെ മക്കളായ ഐഷയും ആരിഫും വീട്ടിലുണ്ട്. കൊച്ചുകുട്ടികളാണ്. അവരും ഇടമുറ്റത്ത് നിന്നുയരുന്ന കിളിപ്പാട്ടുകള്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ കുട്ടികളെയെല്ലാവരെയും കൂട്ടി കൊച്ചുതിണ്ണക്കരുകില്‍ വന്നു. പൂത്താങ്കീരികളുടെ സംഘമാണ് വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നത്. ഇടവപ്പാതിമഴ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും നല്ല മഴയായിരുന്നു. എന്നാല്‍ വെളുപ്പിന് കാര്‍മേഘമൊഴിഞ്ഞ് അന്തരീക്ഷം പ്രസന്നമായി. രാത്രിയിലെ മഴയില്‍ മുറ്റം നനഞ്ഞ് കുതിര്‍ന്നുകിടക്കുകയാണ്. മൂന്നാല് പൂത്താങ്കീരികള്‍ കുട്ടികളെ വകവയ്ക്കാതെ അയ്യത്ത് നിന്ന് പാറിപ്പറന്ന് മുറ്റത്തിന്റെ നടക്കുവന്ന് മണ്ണില്‍ നിന്ന് എന്തോ കൊത്തിപെറുക്കിതിന്നാന്‍ തുടങ്ങി. മുറ്റത്തുണ്ടായിരുന്ന മറ്റ് പൂത്താംങ്കീരികളും അവയോടൊപ്പം കൂടി. ഞാന്‍ പക്ഷികള്‍ എത്രയുണ്ടെന്ന് എണ്ണിനോക്കി. എട്ടെണ്ണമുണ്ട്. സാധാരണ ഏഴെണ്ണമായി നടക്കുന്നതുകൊണ്ടിവയെ ഇംഗ്ലീഷുകാര്‍ സെവന്‍ സിസ്റ്റേഴ്‌സ് എന്നു വിളിക്കാറുണ്ട്. ചിതല, ചാവേലാക്ഷി, ചാണകക്കിളി എന്നീ പേരുകളിലും ഇതറിയപ്പെടും. കുട്ടികളോട് ശബ്ദമുണ്ടാക്കാതെയിരിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പക്ഷികളുടെ ട്രിറി .. റി - കില്‍ കില്‍ എന്നുള്ള ശബ്ദംകേട്ട് അവര്‍ ആവേശഭരിതരായി ഉച്ചത്തില്‍ ചിരിക്കുകയും ഓരോന്നു പറയാനും തുടങ്ങി. കുട്ടികളുടെ ബഹളംകണ്ട് പൂത്താംങ്കീരികള്‍ മൈലാഞ്ചിയും അരളിയും കൂവളവും പുളിയുമൊക്കെ നില്‍ക്കുന്ന തെക്കുഭാഗത്തേക്ക് പറന്നുനീങ്ങി. അവിടുത്തെ ചെടികള്‍ക്കിടയിലെ കരിയിലകള്‍ കൊത്തിമാറ്റാന്‍ തുടങ്ങി. ചെടികളുടെ മറവുകൊണ്ട് പക്ഷികളെ എല്ലാവരെയും ഇപ്പോള്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടതുണ്ട്. അതുകൊണ്ട് കൂടുതല്‍ സമയം അവിടെ ചിലവഴിക്കാനാവില്ല. പൂത്താംങ്കീരികള്‍ ചെറിയ അടയ്ക്കാമരത്തിന്റെ ഓലകളിലും പേരകമ്പിലും കയറിയിരുന്നു ചെറിയ പുഴുക്കളെ കൊത്തിപറക്കുന്നു. ഇതിനിടയില്‍ പത്തു പൂത്താങ്കീരികളുണ്ടെന്ന് സഹോദരി പറഞ്ഞു. എന്നാല്‍ ഞാനത് എണ്ണി തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പൂത്താങ്കീരികള്‍ കനാലിനരുകിലേക്ക് പാറിപ്പോയി. മരത്തിനു മുകളിരുന്ന് ഒരണ്ണാന്റെ ചിലയ്ക്കല്‍ കേള്‍ക്കുന്നുണ്ട്. അണ്ണാന്‍ വല്ല മുന്നറിയിപ്പും പൂത്താങ്കീരികള്‍ക്ക് കൊടുത്തിട്ടുണ്ടോ? എന്തായാലും പൂത്താങ്കീരികള്‍ക്ക് പിന്നാലെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഞങ്ങള്‍ വീട്ടിനുള്ളിലേക്ക് തന്നെ തിരികെ കയറി. എട്ടരയ്ക്ക് സ്‌കൂള്‍ ബസ് വരും. അതിനു മുമ്പ് കുട്ടികള്‍ക്ക് തയ്യാറായി നില്‍ക്കേണ്ടതുണ്ട്.
ജൂണ്‍ മൂന്ന്, വൈകുന്നേരം. നൂറനാട് പള്ളിമുക്കം ക്ഷേത്ര പരിസരം
നൂറനാട്ടെ ഞങ്ങളുടെ കുടുംബ വീട്ടില്‍ നിന്ന് നാലഞ്ചു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ പള്ളിമുക്കം ക്ഷേത്ര പരിസരത്ത് എത്താം. വിസ്തൃതമായ കരിങ്ങാലിപുഞ്ചയാണിവിടം. ഒരുപ്പൂ കൃഷി നടക്കുന്ന നെല്‍പ്പാടം. ബാക്കിയുള്ള കാലത്ത് പാടം മുഴുവന്‍ വെള്ളം നിറഞ്ഞുകിടക്കും. നെല്‍കൃഷി കുറവായതിനാല്‍ മിക്കകാലത്തും പാടം വെള്ളംകെട്ടികിടക്കുന്നസ്ഥിതിയിലാണ്. ധാരാളം ജാതി നീര്‍പക്ഷികളുടെ അഭയസങ്കേതമാണ് കരിങ്ങാലിപുഞ്ച. കുട്ടിക്കാലം മുതല്‍ തന്നെ ഞാനിവിടെ പക്ഷി നിരീക്ഷണത്തിന് എത്താറുണ്ട്. കൂട്ടുകാരോടൊപ്പം നടന്നാവും എത്തുക. പലജാതി പക്ഷികളെയും ഞാനടുത്ത് പരിചയപ്പെട്ടത് ഇവിടെവച്ചാണ്. രാവിലെ പൂത്താങ്കീരികളെ വീട്ടുമുറ്റത്തു കുട്ടികള്‍ കണ്ടിരുന്നു. വൈകിട്ട് സ്‌കൂള്‍ കഴിഞ്ഞ് അവരെത്തിയപ്പോള്‍ കരിങ്ങാലി പുഞ്ചയിലേക്ക് പോകാന്‍ തീരുമാനിച്ചു. ബയനാകുലറും വെള്ളവും കുറച്ച് ഭക്ഷണവുമൊക്കെ കരുതിയാണ് യാത്ര. 5.15 ഓടെ ഞങ്ങള്‍ ക്ഷേത്ര പരിസരത്ത് എത്തി. പത്തിരുപത് വര്‍ഷം മുമ്പ് ഇവിടെ പ്രാചീനമായൊരു ക്ഷേത്രം നിന്നിരുന്നു. ശാന്തമായ അന്തരീക്ഷമായിരുന്നു. മൈക്രോഫോണ്‍പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറി. പഴയക്ഷേത്രം പൊളിച്ചുമാറ്റി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മൈക്കില്‍ നിന്നുള്ള പാട്ട് ചുറ്റുപാടും ഒഴുകുന്നു. മൂടികെട്ടിയ അന്തരീക്ഷമാണ്. പുഞ്ചവരമ്പിലൂടെ ഞങ്ങള്‍ നടന്നു. താമരക്കുളത്തിനരുകിലെത്തി. രണ്ട് താമരക്കോഴികള്‍ അവിടെയുണ്ട്. കുറച്ചുനേരം അതിനെനോക്കി നിന്നു. അതിലൊന്ന് കാലുതൂക്കി അന്തരീക്ഷത്തിലേക്ക് ഒരൊച്ച ഉയര്‍ത്തി പറന്നുപൊങ്ങി. അല്‍പം ദൂരെമാറി ഇരുന്നു. താമരയിലകള്‍ക്കിടയില്‍ നിന്ന് എന്തൊക്കെയോ കൊത്തി പെറുക്കിതിന്നുകയാണ്. ഈര്‍ക്കിലിക്കാലന്‍, ചവറുകാലി എന്നൊക്കെ ഈ പക്ഷികളെ നാട്ടുകാര്‍ വിളിക്കാറുണ്ട്. നാടന്‍ താമരക്കോഴികളാണ്. Bronze winged Jacana നാടന്‍ താമരക്കോഴിയുടെ നിറങ്ങള്‍ ബൈനാകുലര്‍ കൊണ്ട് നോക്കികാണാന്‍ ഞാന്‍ കുട്ടികളോട് പറഞ്ഞു. അവര്‍ അതിനായി ശ്രമം തുടങ്ങി. ദൂരെ നിന്നു നോക്കുമ്പോള്‍ ആകെപ്പാടെ കറുത്തതാണിവയെന്നു തോന്നാമെങ്കിലും അടുത്തു കാണുമ്പോള്‍ നിരവധി നിറങ്ങള്‍ വാരിപ്പുതച്ചിരിക്കുന്നതുകാണാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നല്ലൊരു ബൈനാകുലറിന്റെ പ്രധാന്യം നമ്മള്‍ തിരിച്ചറിയുന്നത്

പക്ഷികളെ സ്നേഹിക്കാം, നിരീക്ഷിക്കാം 

വെള്ളി, 12 നവം‌ബര്‍ 2010 

 
ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം. പക്ഷികളെ സ്നേഹിക്കുകയും പരിചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്ന സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ട ദിനം. മനുഷ്യരുടെ ആവാസവ്യവസ്ഥയ്ക്ക് നിത്യസഹായമായ പക്ഷികള്‍ക്കുള്ള ആദരം കൂടിയാണ് ഈ ആചരണം.

പക്ഷി നിരീക്ഷണത്തിന് ശാസ്ത്രീയമായ ദിശാബോധം നല്‍കുകയും പക്ഷികളെ കുറിച്ചുള്ള പഠനത്തിനായി ജീവിതകാലം മുഴുവന്‍ സമര്‍പ്പിക്കുകയും ചെയ്ത സാലിം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സാലിം അലിയുടെ ജന്‍‌മദിനമാണ് പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. 1896 നവംബര്‍ 12ന് മുംബൈയിലാണ് അദ്ദേഹം ജനിച്ചത്.

വംശനാശഭീഷണിയിലാണ് ഇന്ന് പല പക്ഷിവര്‍ഗങ്ങളും. ദിനം‌പ്രതി പക്ഷി വംശങ്ങള്‍ അപ്രത്യക്ഷമാകുന്നു. മുമ്പ് കണ്ടിരുന്ന പല പക്ഷി വര്‍ഗങ്ങളെയും ഇന്ന് കാണാനില്ല. ഈ സാഹചര്യത്തിലാണ് പക്ഷി നിരീക്ഷണത്തിന്‍റെയും സംരക്ഷണത്തിന്‍റെയും പ്രസക്തി.

കേരളത്തില്‍ എത്രതരം പക്ഷികളുണ്ടെന്നതിന് കൃത്യമായ കണക്കുകളില്ല. എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ 167 തരം പക്ഷികളെ ഡോ. സാലിം അലി തിരിച്ചറിഞ്ഞിരുന്നു. തട്ടേക്കാട് കൂടാതെ കോട്ടയം ജില്ലയിലെ കുമരകം, വയനാട് ജില്ലയിലെ തിരുനെല്ലിക്കടുത്തുള്ള പക്ഷിപ്പാതാളം, കോഴിക്കോട് കടലുണ്ടി അഴിമുഖം, മംഗളവനം എന്നിവയാണ് കേരളത്തിലെ പ്രധാന പക്ഷി സങ്കേതങ്ങള്‍. പല നാടുകളില്‍ നിന്നായി ദേശാടനപ്പക്ഷികള്‍ നമ്മുടെ നാട്ടില്‍ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു.

അമ്മാവന്‍റെ സംരക്ഷണത്തില്‍ വളര്‍ന്ന സാലിം അലി പത്തു വയസ്സുള്ളപ്പോള്‍ എയര്‍ ഗണ്‍ കൊണ്ട് ഒരു കുഞ്ഞാറ്റക്കിളിയെ വെടിവച്ചിട്ടതായിരുന്നു പക്ഷികളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ തുടക്കം. അമ്മാവന്‍ അദ്ദേഹത്തെ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറി ഡബ്ലിയു എസ് മില്ലാ‍ര്‍ഡിനെ പരിചയപ്പെടുത്തി.

1928 മുതല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ ആരംഭിച്ച സാലിം അലി കൂടുതല്‍ പരിശീലനത്തിനായി ജര്‍മ്മനിയില്‍ പോയി. പ്രൊഫസര്‍ ഇര്‍വിന്‍ സ്‌ട്രെസ്മാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍. ഒരുപാട് പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ സാലിം അലിയെ വളരെ വൈകിയാണ് ലോകം തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് ഓര്‍ണിത്തോളജിക്കല്‍ സൊസൈറ്റിയുടെ യൂണിയന്‍ ഗോള്‍ഡ് മെഡല്‍ നേടിയ ബ്രിട്ടീഷുകാരന്‍ അല്ലാത്ത ആദ്യത്തെ പക്ഷി നിരീക്ഷകനായിരുന്നു അദ്ദേഹം.

സാലിം അലി 1933ല്‍ തിരുവിതാംകൂറിലും കൊച്ചിയിലും പര്യടനം നടത്തി തയ്യാറാക്കിയ ലേഖന പരമ്പര ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1953ല്‍ അദ്ദേഹം ഇത് കേരള സര്‍വകലാശാലയ്ക്ക് വേണ്ടി പുസ്തകമായി സമര്‍പ്പിച്ചു.

മനുഷ്യന് ഒരു സാമൂഹിക ജീവിതം ഉള്ളതുപോലെ പക്ഷികള്‍ക്കുമുണ്ട് ചില സംസ്കാരവും ജീവിത ക്രമങ്ങളുമൊക്കെ. മനുഷ്യരെപ്പോലെതന്നെ പല സ്വഭാവക്കാരാണ് പക്ഷികളും. അവയില്‍ നല്ലവരുണ്ട്, വില്ലത്തരമുള്ളവരുമുണ്ട്. എന്നാല്‍ മനുഷ്യരേക്കാള്‍ ഉത്സാഹികളും പെര്‍ഫെക്ഷനിസ്റ്റുകളുമാണ് പക്ഷികളെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ പക്ഷിനിരീക്ഷണത്തില്‍ നിന്ന് ഏറെ ജീവിതപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയും.

No comments:

Post a Comment